Wednesday, 14 August 2013

ചരിത്രവും വര്‍ഗീയതയും


കേരളത്തിലെ ഏറ്റവും പ്രമുഖനായ അക്കാദമിക് ചരിത്രകാരനായ എം.ജി.എസ് മാതൃഭുമിക്കു അനുവദിച്ച അഭിമുഖത്തിൽ നിന്നും  പ്രസക്ത ഭാഗങ്ങൾ 

ചരിത്രത്തിന്റെ വര്‍ഗീയവത്കരണത്തെ എങ്ങനെയാണ് പ്രതിരോധിക്കുക?

വളരെ വലിയ പ്രശ്‌നമാണത്. വളരെ സങ്കീര്‍ണം. സ്വതന്ത്ര സര്‍വകലാശാലകളും സ്വതന്ത്ര പഠനങ്ങളും വളര്‍ത്തിയെടുക്കുന്ന ദീര്‍ഘകാല പരിപാടിയാണ് പരീക്ഷിക്കേണ്ടത്. ഇപ്പണി രാഷ്ട്രീയക്കാരെ ഏല്പിച്ചാല്‍ ഒരു കാലിലെ മന്ത് മറ്റേക്കാലിലേക്കു മാറുക മാത്രമേ ഉണ്ടാവൂ.
ബാബരിപ്പള്ളി നില്‍ക്കുന്നേടത്തു നേരത്തെ ക്ഷേത്രം ഉണ്ടായിരുന്നു എന്നും ക്ഷേത്രം നശിച്ചോ നശിപ്പിച്ചോ അവിടെ പള്ളി പണിഞ്ഞു എന്നും 1992 ഡിസംബര്‍ 9-ന്റെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ലേഖനം എഴുതിയപ്പോള്‍ മാഷ് പ്രശ്‌നത്തില്‍ കക്ഷിചേരുകയായിരുന്നു. ?

ഞാന്‍ ലേഖനമെഴുതിയത് സപ്തംബര്‍-ഒക്‌ടോബറിലാണ്. അവര്‍ മാര്‍ച്ചില്‍ ആവശ്യപ്പെട്ടിരുന്നു. അയച്ചുകൊടുത്തിട്ടും ചില കാരണങ്ങളാല്‍ പ്രസിദ്ധീകരണം വൈകിച്ചത് എന്റെ താത്പര്യത്തിലായിരുന്നില്ല.ഞാന്‍ ചരിത്രം പഠിക്കുന്നവനാണ്; ചരിത്രം പഠിപ്പിക്കുന്നവനാണ്. എന്നെക്കൊണ്ടാവുംപോലെ ചരിത്രം എഴുതുന്നവനുമാണ്. ഒരു ചരിത്രസത്യം പുറത്തുപറയുക മാത്രമാണ് ഞാന്‍ ചെയ്തത്. ക്ഷേത്രം പൊളിച്ചാണ് പള്ളി നിര്‍മിച്ചത് എന്നു ഞാന്‍ എഴുതിയിട്ടില്ല.
ഇതൊന്നു വിശദീകരിക്കാമോ?

പുരാവസ്തുവകുപ്പിന്റെ ഗവേഷണത്തില്‍ അവിടെ ക്ഷേത്രമുണ്ടായിരുന്നു എന്നു നേരത്തെ കണ്ടെത്തിയിട്ടുണ്ട്. നശിച്ചുപോയതോ നശിപ്പിക്കപ്പെട്ടതോ ആയ ക്ഷേത്രത്തിന്റെ സ്തംഭമൂലങ്ങള്‍ ഞാനും കണ്ടിട്ടുണ്ട്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ മുന്‍ ഡയറക്ടര്‍ ജനറലും ലോകപ്രശസ്ത പുരാവസ്തുഗവേഷകനുമായ ഡോ. ബി.ബി.ലാലിന്റെ ഖനനത്തില്‍ അതിന്റെ കൃത്യമായ തെളിവുകള്‍ കണ്ടുകിട്ടിയിട്ടുണ്ട്. അദ്ദേഹം ഐ.സി.എച്ച്.ആറിന്റെ അന്തര്‍ദേശീയ സെമിനാറില്‍ 1988-ല്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ അതു സമര്‍ഥിച്ചിട്ടുമുണ്ട്. ആ രേഖ പ്രസിദ്ധീകരിക്കുവാന്‍ അന്നത്തെ ഐ.സി.എച്ച്.ആര്‍. ചെയര്‍മാന്‍ പ്രൊഫസര്‍ ഇര്‍ഫാന്‍ ഹബീബ് സമ്മതിച്ചില്ല. അതുകാരണം ആ സെമിനാറിന്റെ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്നതു നിര്‍ത്തിവെക്കേണ്ടിവന്നു.

ഇര്‍ഫാന്‍ ഹബീബിനെ അറിയാമല്ലോ, മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റാണ്; ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റിയുടെയും ആളാണ്. ഒരേ സമയത്ത് കമ്യൂണിസ്റ്റും കമ്യൂണലിസ്റ്റ് സഹയാത്രികനും! ഐ.സി.എച്ച്.ആറിന്റെ ഓഫീസില്‍വെച്ച് രഹസ്യമായി ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി യോഗം വിളിക്കുന്ന സഹയാത്രികന്‍. അന്നു മെമ്പര്‍ സെക്രട്ടറിയായിരുന്ന ഞാന്‍ അതിനെ എതിര്‍ത്തു. അയോധ്യയിലെ തര്‍ക്കം ഇത്തരം രാഷ്ട്രീയക്കാര്‍ ഉണ്ടാക്കിയതാണ്.

ഞാന്‍ അയോധ്യയില്‍ പോയിട്ടുണ്ട്. അവിടെ ജനങ്ങള്‍ക്ക് അങ്ങനെയൊരു പ്രശ്‌നമില്ല. പ്രശ്‌നമുണ്ടാക്കിയത് രാഷ്ട്രീയക്കാരാണ്. പറഞ്ഞുതീര്‍ക്കാവുന്ന വഴക്ക് ആയിരുന്നു. ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റിയുടെയും വിശ്വഹിന്ദു പരിഷത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ പരസ്​പരം പ്രകോപിപ്പിച്ചു. കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ്-ജനതാ കക്ഷികള്‍ രാഷ്ട്രീയനേട്ടത്തിനുവേണ്ടി പ്രശ്‌നം ആളിക്കത്തിച്ചു.

സാധാരണക്കാരായ ഹിന്ദു-മുസ്‌ലിംമതവിശ്വാസികളെ പ്രകോപിപ്പിക്കുന്ന ഒരറിവാണ് അമ്പലം നിന്ന സ്ഥലത്താണു പള്ളി പണിഞ്ഞത് എന്ന 'ചരിത്രസത്യം'. രംഗം ചൂടുപിടിച്ച ആ ഘട്ടത്തില്‍ ഡോ. ലാലിന്റെ ഖനനത്തിലെ കണ്ടെത്തലിനെപ്പറ്റി എഴുതിയത് എരിതീയില്‍ എണ്ണയൊഴിക്കലായില്ലേ?

മറിച്ചാണ്. രംഗം ചൂടുപിടിച്ചതല്ല. ഇരുകൂട്ടരും ചേര്‍ന്നു വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചുകൊണ്ട് ചൂടുപിടിപ്പിച്ചതാണ്. ഡോ. ലാലിന്റെ നിഗമനങ്ങള്‍ പ്രൊഫസര്‍ നൂറുല്‍ ഹസ്സന്റെ പ്രോത്സാഹനത്തില്‍ മുമ്പേ നടന്ന രാമായണ ഗവേഷണങ്ങളിലൂടെ കണ്ടെത്തിയിരുന്നതാണ്. ഇര്‍ഫാന്‍ ഹബീബിന്റെയും അര്‍ജുന്‍സിംഗിന്റെയും നേതൃത്വത്തില്‍ അതു മറച്ചുവെക്കാനുണ്ടായ ഗൂഢാലോചനയാണു ഞാന്‍ പൊളിച്ചത്.

തര്‍ക്കം ഉണ്ടായപ്പോള്‍ ബ്രിട്ടീഷുകാര്‍ ആ സ്ഥലം പൂട്ടിയിട്ടു. രണ്ടു സമുദായക്കാരും അങ്ങോട്ടു കടക്കേണ്ട എന്നു പറഞ്ഞു. അത് ഉചിതമായിരുന്നില്ലേ?

സംഘര്‍ഷം ഒഴിവാക്കാന്‍ നല്ലത് അതുതന്നെയാണ്.

അതുപോലെ ചരിത്രകാരന്മാര്‍ക്കും ആ നേരത്തു പക്ഷംപിടിക്കാതെ മാറിനില്‍ക്കുകയെങ്കിലും ചെയ്തുകൂടേ?

അതാണു ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്മാര്‍ കരുതിക്കൂട്ടി പക്ഷംപിടിച്ച് മുസ്‌ലിംകളെയും ഹിന്ദുക്കളെയും തമ്മിലടിപ്പിക്കാന്‍ തയ്യാറായി. അവരെപ്പേടിച്ചു മറ്റു ചരിത്രകാരന്മാരെല്ലാം നാവടക്കണം എന്നു പറയരുത്. ആരു പറഞ്ഞാലും പറഞ്ഞില്ലെങ്കിലും ചരിത്രസത്യം അവിടെയുണ്ട്. അതു സ്വീകരിക്കുവാന്‍ ജനങ്ങള്‍ സന്നദ്ധരാവണം, അവരെ ആ നിലയില്‍ ബോധവത്കരിക്കണം.

അയോധ്യ രാമന്റെ ജന്മഭൂമിയാണെന്നും അവിടെ രാമക്ഷേത്രം ഉണ്ടായിരുന്നു എന്നും ഉള്ളത് ഒരു 'ചരിത്രസത്യം' ആണോ?

അപ്പറഞ്ഞതു രണ്ടും ചരിത്രമാണോ എന്നറിയില്ല. അവിടെ ഒരു വിഷ്ണുക്ഷേത്രമുണ്ടായിരുന്നു എന്നുറപ്പാണ്. പന്ത്രണ്ടാം നൂറ്റാണ്ടിലോ പതിമൂന്നാം നൂറ്റാണ്ടിലോ പണിത ക്ഷേത്രമായിരുന്നു, അത്. ഗാഹദ്‌വാല വംശത്തിലെ മുഹമ്മദ് ഘോറിയാല്‍ വധിക്കപ്പെട്ട ജയചന്ദ്രന്റെ പിന്മുറക്കാരനായ ഗോവിന്ദചന്ദ്രന്റെ സംരക്ഷണത്തിലാണ് ആ ക്ഷേത്രമുണ്ടാക്കിയത്. അതിനെ സംബന്ധിച്ച ശിലാരേഖ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. പത്താം നൂറ്റാണ്ടിലാണ് ഇന്ത്യയില്‍ ശ്രീരാമപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങള്‍ ഉണ്ടായിത്തുടങ്ങുന്നത്.

പക്ഷേ, അവിടെ വിഷ്ണുക്ഷേത്രം ഉണ്ടായിരുന്നു എന്ന പ്രസ്താവം രാമജന്മഭൂമിക്ഷേത്രം ഉണ്ടായിരുന്നു എന്ന നിലയ്ക്കല്ലേ, ഈ സാഹചര്യത്തില്‍ ആളുകള്‍ എടുക്കുകയുള്ളൂ. അപ്പോള്‍ അതു വഴക്കില്‍ കക്ഷിചേരുന്നതിനു തുല്യമല്ലേ?

ഇതു ദുര്‍വ്യാഖ്യാനമാണ്. തര്‍ക്കം പരിഹരിക്കുവാന്‍ ചരിത്രം വളച്ചൊടിക്കേണ്ടതില്ല. ചരിത്രം മൂടിെവക്കേണ്ടതുമില്ല. ആ ചരിത്രസത്യം അംഗീകരിച്ചുകൊണ്ട് പ്രശ്‌നം എങ്ങനെ രമ്യമായി പരിഹരിക്കാം എന്നാണാലോചിക്കേണ്ടത്..

 ബാബരി പ്രശ്‌നത്തില്‍ മാഷ് ഇനി കാണുന്ന പരിഹാരമെന്താണ്?

ഇതു ബാബരി മസ്ജിദിന്റെ മാത്രമോ ഹിന്ദു വര്‍ഗീയവാദികളുടെ മാത്രമോ പ്രശ്‌നമല്ല. ഇതിന്റെ പേരില്‍ ബോംബെയിലും കോയമ്പത്തൂരിലും - ഇന്ത്യയില്‍ പലേടത്തും - മുസ്‌ലിംവര്‍ഗീയവാദികള്‍ അക്രമങ്ങളും കൊലപാതകങ്ങളും സംഘടിപ്പിക്കുകയുണ്ടായി. അതിരിക്കട്ടെ. ഇനി ഹിന്ദുക്കള്‍, ഉദാരമായി സ്വയം സ്വീകരിച്ച് സ്വന്തം ചെലവില്‍ മുസ്‌ലിംകള്‍ക്ക് പള്ളിയുണ്ടാക്കിക്കൊടുക്കണം. അത് ആ സ്ഥലത്തുതന്നെ വേണമെന്നില്ല. മറ്റെവിടെയെങ്കിലും മതി. ആ സ്ഥലത്ത് ഹിന്ദുക്കള്‍ അമ്പലമുണ്ടാക്കിക്കൊള്ളട്ടെ. വാസ്തവത്തില്‍ അതിനേക്കാള്‍ നല്ലത് ആ സ്ഥലം ഒരു ഉദ്യാനമാക്കി നിലനിര്‍ത്തുകയാണ്. അതിന്റെ അപ്പുറവും ഇപ്പുറവും പള്ളിയും അമ്പലവുമുണ്ടാക്കിക്കൊള്ളട്ടെ. എനിക്കു ദൈവത്തിലോ മതത്തിലോ വിശ്വാസമില്ല; ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇല്ല. അതുകൊണ്ടുതന്നെ സ്വന്തം നിലയ്ക്ക് എനിക്ക് ഒരു പള്ളിയിലും ഒരമ്പലത്തിലും കൗതുകമില്ല. വിശ്വാസികള്‍ക്കു വേണമെങ്കില്‍ അതുണ്ടാക്കിക്കൊള്ളട്ടെ എന്നു മാത്രം.
കടപാട് : മാതൃഭൂമി 

അഭിമുഖത്തിന്റെ  പൂർണ്ണ രൂപം 

No comments:

Post a Comment