Tuesday, 23 July 2013

അല്‍ ഖ്വെയ്ദ കവിത പാഠപുസ്തകത്തില്‍

അല്‍ ഖ്വെയ്ദ തീവ്രവാദി ഇബ്രാഹിം സുലൈമാന്‍ അല്‍ റുബായിഷിന്റെ കവിത ബിരുദ വിദ്യാര്‍ഥികള്‍ക്കുള്ള പുസ്തകത്തില്‍ ഉള്‍പ്പെട്ടതിലെ ദുരൂഹത അന്വേഷിക്കുന്നു. 

കവിതയുടെ ഗുണനിലവാരം മാത്രം പരിശോധിച്ച സര്‍വകലാശാല കവിയെക്കുറിച്ച് അന്വേഷിച്ചില്ലെന്നാണ് വിശദീകരിച്ചിരിക്കുന്നത്. എന്നാല്‍, പാഠപുസ്തകത്തില്‍ അല്‍ റുബായിഷിന്റെ തീവ്രവാദ ബന്ധം ഒഴികെയുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. 

കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ ബിരുദവിദ്യാര്‍ഥികള്‍ക്കുള്ള 'കണ്ടംപററി ആന്‍ഡ് ലിറ്ററേച്ചര്‍' എന്ന ഇംഗ്ലീഷ് പുസ്തകത്തിലാണ് അല്‍ റുബായിഷിന്റെ 'ഓഡ് ടു ദ സീ' എന്ന കവിത ഉള്‍പ്പെട്ടത്. നെരൂദ, കമലാദാസ്, മായ ആംഗ്‌ളോ, ഇംതിയാസ് ധാര്‍ക്കര്‍, സില്‍വിയ പ്ലാത്ത് തുടങ്ങിയവരുടെ കവിതകളും പുസ്തകത്തിലുണ്ട്. 




 അല്‍ റുബായിഷ് സൗദി പൗരനാണെന്നും സൗദി അറേബ്യയിലെ ഇമാം മുഹമ്മദ് ബിന്‍ സൗദ് സര്‍വകലാശാലയില്‍നിന്ന് ശരിയത്ത് നിയമത്തിലാണ് ബിരുദം കരസ്ഥമാക്കിയതെന്നും കവിയെ പരിചയപ്പെടുത്തുന്ന ഭാഗത്ത് വ്യക്തമാക്കുന്നുണ്ട്. ഇവിടെനിന്ന് അഫ്ഗാനിസ്താനില്‍ പോയ സമയത്താണ് അമേരിക്കന്‍ പട്ടാളം പിടികൂടി ഗ്വാണ്ടനാമോ തടവറയിലടച്ചത്. അഞ്ചുവര്‍ഷം ജയിലിലിട്ടശേഷം വിട്ടയച്ചു.

ഗ്വാണ്ടനാമോ തടവറയിലെ ചുമരുകളില്‍ പേസ്റ്റ് ഉപയോഗിച്ചും പാത്രങ്ങളില്‍ കരിക്കട്ട ഉപയോഗിച്ചും അല്‍ റുബായിഷ് എഴുതിയ കവിതകള്‍ ജയില്‍ സന്ദര്‍ശനം നടത്തിയ അഭിഭാഷകര്‍ (അറ്റോര്‍ണി) ശേഖരിച്ച് പുസ്തകമാക്കുകയായിരുന്നു. 22 കവിതകളോട് കൂടി 'പോയംസ് ഫ്രം ഗ്വാണ്ടനാമോ' എന്ന പേരിലിറക്കിയ പുസ്തകത്തില്‍ അല്‍ റുബായിഷിന്‍േറതുള്‍പ്പെടെ 17 കവിതകള്‍ തടവുകാരുടേതായിരുന്നെന്ന് പാഠപുസ്തകത്തില്‍തന്നെ വ്യക്തമാക്കുന്നുണ്ട്.

കവിയെപ്പറ്റി ഇത്രയധികം വിവരങ്ങള്‍ ശേഖരിച്ചവര്‍ അഫ്ഗാനിസ്താനില്‍വെച്ച് റുബായിഷ്, അല്‍ ഖ്വെയ്ദയില്‍ ചേര്‍ന്നതുള്‍പ്പെടെയുള്ള തീവ്രവാദ ബന്ധങ്ങള്‍ മറച്ചുവെച്ചതാണ് ദുരൂഹത സൃഷ്ടിക്കുന്നത്.

പ്രസ്തുത പുസ്തകം തയ്യാറാക്കുമ്പോള്‍ മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട നല്ല കവിതകള്‍ക്കുവേണ്ടി അന്വേഷിക്കുന്നതിനിടെയാണ് റുബായിഷിന്റെ കവിത ഏതോ ഒരു ബോര്‍ഡ് അംഗം ശുപാര്‍ശ ചെയ്തതെന്ന് കാലിക്കറ്റ് സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍ ഡോ. കെ. രാജഗോപാലന്‍ വ്യക്തമാക്കി. കവിതയുടെ മേന്മയും അത് ചര്‍ച്ചചെയ്യുന്ന വിഷയത്തെക്കുറിച്ചും മാത്രമേ ശ്രദ്ധിച്ചുള്ളൂവെന്നും കവിയുടെ ഭൂതകാലം അന്വേഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദബന്ധമുണ്ടെന്നത് മനഃപൂര്‍വം ഒഴിവാക്കിയതാണോ എന്ന് അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


അല്‍ഖ്വെയ്ദ തീവ്രവാദിയുടെ കവിത ബിരുദ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത് അതീവ ഗുരുതരമായ കുറ്റമാണെന്ന് വിദ്യാഭ്യാസ സംരക്ഷണ സമിതി സംസ്ഥാന സംയോജകന്‍ എ. വിനോദ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി. പുസ്തകം ഉടന്‍ പിന്‍വലിക്കണമെന്നും കവിത പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും സമിതി ആവശ്യപ്പെട്ടു.


കടപാട് : മാതൃഭുമി

No comments:

Post a Comment